PSC Exam Notes : തിരുവനന്തപുരം

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം അഥവാ ട്രിവാൻഡ്രം (ഇംഗ്ലീഷ്:Thiruvananthapuram). അനന്തപുരി എന്ന ‌പേരിലും ഇത് അറിയപെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. തന്മൂലം “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2011-ലെ കാനേഷുമാരി പ്രകാരം 957,730 പേർ നഗരസഭാ പരിധിയിൽ അധിവസിക്കുന്നു. ഇത് പ്രകാരം തിരുവനന്തപുരം നഗരം കേരളത്തിലെ ഏറ്റവും വലിയ നഗരമാണ്.

1991 വരെ തിരുവനന്തപുരത്തിനെ, ഔദ്യോഗികമായി- ‘ട്രിവാൻഡ്രം‘ എന്ന് പരാമർശിക്കപ്പെട്ടിരുന്നു. അതിനു ശേഷം, സർക്കാർ ഉത്തരവു പ്രകാരം, എല്ലായിടത്തും-‘തിരുവനന്തപുരം’ എന്നുതന്നെ ഉപയോഗിച്ചുപോരുന്നു.

സംഘകാലകൃതികളനുസരിച്ച് കേരളത്തിന്റെ തെക്കന്‍ഭാഗങ്ങള്‍ ഭരിച്ചിരുന്നത് ആയ് രാജവംശം ആയിരുന്നു. വിഴിഞ്ഞം അവരുടെ സൈനികകേന്ദ്രവും കാന്തള്ളൂര്‍ശാല സര്‍വ്വകലാശാലയും ആയിരുന്നു. ആയന്‍മാരുടെ വകയായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രം. തെക്ക് നാഗര്‍കോവില്‍, വടക്ക് തിരുവല്ല വരെ വ്യാപിച്ചുകിടന്ന ആയ് രാജ്യത്തിന്റെ തലസ്ഥാനം ചെങ്കോട്ടയ്ക്കടുത്തുള്ള ആയികുടിയായിരുന്നു. പാണ്ഡ്യചോള ആക്രമണം നിരന്തരം നേരിടേണ്ടിവന്ന ആയ് രാജ്യം പത്താം നൂറ്റാണ്ടോടുകൂടി തകരാന്‍ തുടങ്ങി. അതിന്റെതെക്കന്‍ പ്രദേശങ്ങള്‍ വേണാട് എന്ന ചെറിയ രാജ്യത്തില്‍ ലയിച്ചു.

മഹോദയപുരം അഥവാ തിരുവഞ്ചിക്കുളം ആസ്ഥാനമായി രൂപംകൊണ്ടത് കേരളം മുഴുവന്‍ മേല്‍ക്കോയ്മയുള്ളതുമായ ചേരരാജ്യത്തി (പെരുമാക്കന്മാരുടെ)ന്റെ സാമന്തന്മാരായിരുന്നു വേണാട്. പിന്നീട് ആയ് രാജ്യത്തിന്റെമറ്റൊരു ശാഖ കൂടി വേണാട്ടില്‍ ലയിച്ചു. അതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വേണാടിന്റെവകയായി.

കൊല്ലം, കൊട്ടാരക്കര, ചിറയിന്‍കീഴ്, തിരുവനന്തപുരം, നെടുമങ്ങാട് എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു ആദ്യകാല വേണാട് എന്നാണു പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ചരിത്രകാരന്മാര്‍ക്ക് ഭിന്നാഭിപ്രായമാണ്. കൊല്ലം ആയിരുന്നു തലസ്ഥാനം. ചോളന്മാര്‍ വേണാട് ഉള്‍പ്പെടെയുള്ള കേരളത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. ആക്രമണം നേരിടാന്‍ രാമവര്‍മ്മ കുലശേഖരന്‍ എന്ന ചേരരാജാവ് തന്റെആസ്ഥാനം കൊല്ലത്തേക്ക് മാറ്റി. പിന്നീട് ചേരരാജ്യം അസ്തമിച്ചു. അതോടെ വേണാട് സ്വതന്ത്രരാജ്യമായി. ചേരരാജാക്കന്മാരുടെ “കുലശേഖര പെരുമാള്‍’ എന്ന ബിരുദം സ്വീകരിച്ചാണ് വേണാട് രാജാക്കന്മാര്‍ ഭരണം തുടങ്ങിയത്.

പതിനാലാം നൂറ്റാണ്ടില്‍ കോലത്തുനാട്ടില്‍ നിന്നും രണ്ട് തമ്പുരാട്ടിമാരെ വേണാട് ദത്തെടുത്തതോടെയാണ് ആറ്റിങ്ങല്‍ രാജ്യത്തിന്റെതുടക്കം. ആറ്റിങ്ങല്‍ റാണി പ്രസവിക്കുന്ന മൂത്ത രാജകുമാരനാണ് വേണാട് രാജാവാകുന്നത്. പതിനഞ്ചാം ശതകത്തില്‍ വേണാട് തൃപ്പാപ്പൂര്‍, ദേശിങ്ങനാട് എന്നീ രണ്ടു ശാഖകളായി തിരിഞ്ഞു. കൊല്ലത്തുപോയ ശാഖ ദേശിങ്ങനാട് ആയി. തൃപ്പാപ്പൂര്‍ ശാഖയുടെ ഇളംമുറരാജാവ് (ചിറവ മൂപ്പന്‍) തമിഴ്നാട്ടിലുള്ള തിരുവിതാംകോട് (കേരളപുരം) കൊട്ടാരം പണിത് അങ്ങോട്ടുമാറി. ഇദ്ദേഹത്തിനായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെചുമതല. പിന്നീട് ഇളയടത്തു സ്വരൂപം (കൊട്ടാരക്കര), പേരകത്താവഴി (നെടുമങ്ങാട്) എന്നീ ശാഖകള്‍ കൂടി വേണാട്ടിന് ഉണ്ടായി. ഈ സ്വരൂപങ്ങള്‍ക്ക് സ്വതന്ത്രാധികാരം ഉണ്ടായിരുന്നുവെങ്കിലും ആറ്റിങ്ങല്‍ റാണിയുടെ മൂത്തമകനാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു ചുമതലയുള്ള തൃപ്പാപ്പൂര്‍ മൂപ്പന്‍ ആകുന്നതും കുലശേഖര പെരുമാള്‍ ബിരുദം സ്വീകരിക്കുന്നതും.

തിരുവിതാംകോട് താമസിച്ചിരുന്ന വേണാടിന്റെശാഖ പിന്നീട് കല്‍ക്കുളത്ത് കൊട്ടാരം പണിത് അങ്ങോട്ടുമാറ്റി. വേണാടിന്റെശാഖകളും ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം നിയന്ത്രിച്ചിരുന്ന എട്ടരയോഗവും വസ്തുക്കള്‍ പരിപാലിച്ചിരുന്ന പിള്ളമാരും തമ്മിലും ഉള്ള തര്‍ക്കങ്ങളും ആഭ്യന്തരകലഹങ്ങളുമാണ് പിന്നീട് അങ്ങോട്ടുള്ള ചരിത്രം. തിരുവിതാംകോട്, ശാഖയെ പൊതുവേ “വേണാട്’ എന്നാണ് വിളിച്ചിരുന്നത്. തിരുവിതാംകോട് ശാഖയിലെ രാജാവ് ഒരുഭാഗത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ എട്ടരയോഗവും പിള്ളമാരും മറുഭാഗത്തുമായി നടന്ന വഴക്ക് പലപ്പോഴും ആഭ്യന്തരകലഹമായി മാറി. ഇതേത്തുടര്‍ന്ന് പലപ്രാവശ്യവും ശ്രീപത്മനാഭസ്വാമിക്ഷേത്രം അടച്ചിടേണ്ടിവന്നിട്ടുണ്ട്.

1684 ൽ ഉമയമ്മ റാണിയുടെ കാലത്താണ്‌ തിരുവനന്തപുരത്തുനിന്നും 32 കിലോ മീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് എന്ന പ്രദേശത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്‌. തിരുവനന്തപുരം ആധുനികതയുടെ ആദ്യ ചുവടു വയ്പ്പുകൾ നടത്തിയത് 1729-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണാ‍ധികാരി ആയതിന് ശേഷമാണ്.

1729ല്‍ അധികാരത്തില്‍ വന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ആഭ്യന്തരകലഹങ്ങളെ അമര്‍ച്ച ചെയ്തതും, വേണാടിന്റെസ്വരൂപങ്ങളേയും അയല്‍നാടുകളേയും ആക്രമിച്ച് കീഴ്പ്പെടുത്തി രാജ്യം വിസ്തൃതമാക്കിയതും. അതോടെ തിരുവിതാംകോട് (വേണാട്) വിശാലമായ തിരുവിതാംകൂര്‍ ആയി. മാര്‍ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭസ്വാമിക്ഷേത്രം പുതുക്കി പണിത് രാജ്യം “തൃപ്പടിദാനം’ എന്ന ചടങ്ങുവഴി ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചതോടെ തിരുവനന്തപുരം എന്ന നഗരത്തിന്റെനവീനചരിത്രം ആരംഭിച്ചു.

കല്‍ക്കുളം കൊട്ടാരത്തെ പിന്നീട് പത്മനാഭപുരം എന്നുപേരിട്ടു. മാര്‍ത്താണ്ഡവര്‍മ്മയുടേയും അദ്ദേഹത്തിന്റെഅനന്തരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജാവ്)യുടേയും കാലത്തും ഭരണസ്ഥാനം പത്മനാഭപുരത്തായിരുന്നു. ബാലരാമവര്‍മ്മ (1798-1810) മഹാരാജാവിന്റെകാലം മുതലാണ് തിരുവനന്തപുരം തലസ്ഥാനമായത്. 1745-ലാണ് തിരുവനന്തപുരം, തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കപ്പെട്ടത് .

തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയുടെ ആദ്യകാലം ദിവാന്മാരായ രാജാ കേശവദാസന്റെയും വേലുത്തമ്പിയുടെയും ഭരണകാലത്താണ്. നേരത്തേ ഉണ്ടായിരുന്ന ചാല കമ്പോളം പരിഷ്കരിച്ചതും, വിഴിഞ്ഞം തുറമുഖമാക്കി മാറ്റിയതും രാജാ കേശവദാസനാണ്. നഗരത്തില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് വേലുത്തമ്പിയായിരുന്നു. എന്നാല്‍ വേലുത്തമ്പി ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ കലാപത്തോടെ നഗരത്തിന്റെ മുഖംമാറി.

മദ്രാസില്‍ നിന്നും വന്ന ഇംഗ്ലീഷ് പട്ടാളത്തിന്റെ തേര്‍വാഴ്ചയായിരുന്നു പിന്നീട് കുറെ ദിവസം. ബാലരാമവര്‍മ്മ മഹാരാജാവ് കമ്പനിയോട് മാപ്പുചോദിച്ചുകൊണ്ട് എന്തിനും തയ്യാറായി. ഇംഗ്ലീഷ് റസിഡന്‍റ് കേണല്‍ മെക്കാളെയെ പുതിയ ദിവാനായി ഉമ്മിണിത്തമ്പിയെ നിയമിച്ചു. വേലുത്തമ്പിയെ കണ്ടുപിടിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. ഇംഗ്ലീഷ് പട്ടാളം തമ്പടിച്ചിരുന്ന സ്ഥലം പിന്നീട് “പാളയം’ അഥവാ കന്‍റോണ്‍മെന്‍റ് എന്നായി. ബാലരാമവര്‍മ്മ മഹാരാജാവിനുശേഷം സ്വാതിതിരുനാളിന്റെ അമ്മ, റാണി ഗൗരി ലക്ഷ്മിഭായിയെ (1810-1815) പുതിയ റസിഡന്‍റ് കേണല്‍ മണ്‍റോ ഭരണാധികാരിയാക്കി. റസിഡന്‍റ് മണ്‍റോയെത്തന്നെ ദിവാന്റെഅധികാരം കൂടി റാണി ഏല്പിച്ചു. പുതിയ പരിഷ്കാരങ്ങള്‍ പലതും കൊണ്ടുവരാനും സെക്രട്ടേറിയറ്റ് ഭരണസമ്പ്രദായം ഏര്‍പ്പെടുത്താനും മണ്‍റോയ്ക്ക് കഴിഞ്ഞു.

ഈ സമയത്താണ് തെക്കന്‍ തിരുവിതാംകൂറില്‍ എല്‍.എം.എസ്. (ലണ്ടന്‍ മിഷ്ണറി സൊസൈറ്റി), മധ്യതിരുവിതാംകൂറില്‍ സി.എം.എസ്. (ചര്‍ച്ച് മിഷ്ണറി സൊസൈറ്റി) പ്രവര്‍ത്തകര്‍ എത്തിയത്. അവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും സാമൂഹ്യമാറ്റത്തിനും നല്‍കിയ സംഭാവന വലുതാണ്. റാണി ഗൗരി പാര്‍വ്വതിഭായിയുടെ മരണത്തെത്തുടര്‍ന്ന് അനുജത്തി റാണി ഗൗരി പാര്‍വ്വതി ഭായി (1815-1829) റീജന്‍റായി തിരുവിതാംകൂര്‍ ഭരിച്ചു. അവരാണ് തിരുവനന്തപുരത്തുനിന്നും വര്‍ക്കല വരേയും അതിനപ്പുറത്തേക്കും ജലയാത്ര സുഗമമാക്കുന്നതിനുള്ള “പാര്‍വ്വതിപുത്തനാര്‍’ വെട്ടാന്‍ 1824ല്‍ ഉത്തരവിട്ടത്. മുമ്പ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തുതന്നെ ഇതിന് ശ്രമം നടന്നിരുന്നു. പാര്‍വ്വതി പുത്തനാര്‍ വെട്ടിയതോടെ ജലമാര്‍ഗം വടക്കന്‍ ജില്ലകളുമായി തിരുവനന്തപുരത്തിന് ബന്ധപ്പെടാമെന്നായി. ആകെ ഇടയ്ക്കുള്ള തടസ്സം വര്‍ക്കല കുന്ന് മാത്രമായിരുന്നു. 1817ല്‍ പാളയത്ത് ചന്ത ഏര്‍പ്പെടുത്തിയതും പാര്‍വ്വതി റാണിയാണ്.

സ്വാതി തിരുനാള്‍ മഹാരാജാവ് (1829-1846)ന്റെ ഭരണം തിരുവനന്തപുരത്തിന്റേയും നഗരത്തിന്റേയും നവോത്ഥാന കാലഘട്ടം ആയിരുന്നു. നഗരത്തില്‍ സര്‍ക്കാര്‍ അച്ചുക്കൂട്ടം, തൈക്കാട് ഇംഗ്ലീഷ് ചാരിറ്റബിള്‍ ആശുപത്രി, തെക്കേ ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ഇംഗ്ലീഷ് വിദ്യാലയം (1834), പബ്ലിക്ക് ലൈബ്രറി നക്ഷത്രബംഗ്ലാവ് (1836) തുടങ്ങിയവയ്ക്ക് തുടക്കംകുറിച്ചു. അദ്ദേഹത്തിന്റെ അനുജന്‍ ഉത്രംതിരുനാള്‍ മഹാരാജാവ് തിരുവനന്തപുരത്തെ കന്യാകുമാരിയുമായി ബന്ധപ്പെടുത്താനുള്ള അനന്തവിക്ടോറിയ മാര്‍ത്താണ്ഡന്‍ (എ.വി.എം) കനാലിന് 1860ല്‍ പണി ആരംഭിച്ചു. തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തുറന്നതും കരമന പാലത്തിനു മുകളിലുള്ള കല്ലുപാലം ഉദ്ഘാടനം ചെയ്തതും ഉത്രാടം തിരുനാളാണ്. 

അദ്ദേഹത്തിനുശേഷം അധികാരത്തില്‍വന്ന ആയില്യം തിരുനാള്‍ മഹാരാജാവിന്റെ(1860-1880) കാലത്ത് ദിവാന്‍ സര്‍. ടി. മാധവറാവുവിന്റേയും ഇംഗ്ലീഷുകാരനായ ചീഫ് എന്‍ജിനീയര്‍ വില്യം ബാര്‍ട്ടന്റേയും നേതൃത്വത്തിലാണ് ഹജൂര്‍കച്ചേരി (സെക്രട്ടേറിയറ്റ്) മന്ദിരം, മഹാരാജാസ് കോളേജ് (യൂണിവേഴ്സിറ്റി കോളേജ്), ജനറല്‍ ആശുപത്രി, മ്യൂസിയം, പബ്ലിക് ഗാര്‍ഡന്‍ തുടങ്ങിയവ ആരംഭിച്ചത്. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി, ലാ കോളേജ് തുടങ്ങിയവയും ആയില്യം തിരുനാളിന്റെകാലത്തെ സംഭാവനയാണ്.

വില്യം ബാര്‍ട്ടന്റെനേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരത്തും തിരുവിതാംകൂറിലാകെയും ധാരാളം റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. എന്നാല്‍ ബാര്‍ട്ടന്റെയും സര്‍. ടി. മാധവറാവുവിന്റെയും പ്രധാന നേട്ടം വര്‍ക്കല കുന്ന് തുരന്ന് കടന്നുപോകാനുള്ള കനാല്‍ നിര്‍മ്മിച്ചതായിരുന്നു. 17 ലക്ഷം രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചത്. 1877 ജനുവരി 15ന് ഒന്നാം കനാലും, 1880ല്‍ രണ്ടാം കനാലും പൂര്‍ത്തിയായി. അതോടെ തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാരന് ജലമാര്‍ഗം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു സമിപം വരേയും എത്താമെന്നായി. തിരുവനന്തപുരം ഷൊര്‍ണ്ണൂര്‍ (ടി.എസ്.) കനാല്‍ എന്നാണ് ഇതിനെ അറിയപ്പെട്ടത്. 

ഇന്ത്യയിലെ ആധുനിക സംവിധാനങ്ങളുടെ നഗരമായി തിരുവനന്തപുരം മാറിയത് ശ്രീമൂലം തിരുനാളിന്റെ (1885-1924) കാലത്താണ്. തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡയറക്ടറുടെ നിയമനം, ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി നിയമനിര്‍മ്മാണസഭ രൂപീകരണം, ജനഹിതം അറിയാന്‍ വി.ജെ.ടി. ഹാളില്‍ ആരംഭിച്ച ശ്രീമൂലം പോപ്പുലര്‍ അസംബ്ലി, സംസ്കൃത കോളേജ്, ആയുര്‍വേദ കോളേജ്, പെണ്‍കുട്ടികള്‍ക്കുള്ള കോളേജ്, പുരാവസ്തു ഗവേഷണ വകുപ്പ്, കുട്ടികള്‍ക്കുള്ള ദുര്‍ഗുണ പാഠശാല, പൗരസ്ത്യ വാസ്തുലിഖിത ഗ്രന്ഥശാല, പൂജപ്പുര ജയില്‍ തുടങ്ങിയവയെല്ലാം നഗരത്തിലാരംഭിച്ചത് ശ്രീമൂലം തിരുനാളിന്റെകാലത്താണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചു. 1904-ൽ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാ സമിതി.

ശ്രീമൂലം തിരുനാള്‍ ഭരിക്കുമ്പോഴാണ് സ്വാമി വിവേകാനന്ദനും, വൈസ്റോയി കഴ്സണ്‍ പ്രഭുവും തിരുവനന്തപുരം സന്ദര്‍ശിച്ചത്. 1918 ജനുവരി ഒന്നിന് കൊല്ലത്തുനിന്നും തീവണ്ടി ഗതാഗതം തിരുവനന്തപുരത്തെ ബീച്ച് (ചാക്ക) വരെ നീട്ടിയതോടെ ഗതാഗതരംഗത്ത് നവീനയുഗം ആരംഭിച്ചു. ശ്രീമൂലം തിരുനാളിന്റെമരണത്തെ തുടര്‍ന്ന് അടുത്ത അവകാശി ശ്രീചിത്തിര തിരുനാളിന് പ്രായം തികയാത്തതിനാല്‍ അദ്ദേഹത്തിന്റെ വലിയമ്മ സേതുലക്ഷ്മിഭായിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ റീജന്‍റായി നിയമിച്ചു. റീജന്‍റ് മഹാറാണിയുടെ (1924-1931) കാലത്താണ് നഗരത്തില്‍ വൈദ്യുതിനിലയം തുടങ്ങിയത്. 

അവരുടെ ഭരണത്തിന്റെ അവസാനമായിരുന്നു ബീച്ചില്‍ നിന്നും തീവണ്ടി ഗതാഗതം തമ്പാനൂരിലേക്ക് നീട്ടിയത്. റീജന്‍സി ഭരണം അവസാനിച്ചതിനെതുടര്‍ന്ന് 1931 നവംബറില്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് അധികാരത്തില്‍ വന്നു. അദ്ദേഹത്തിന്റെകാലത്താണ് നഗരത്തിന് ശുദ്ധജലം നല്‍കാനുള്ള വെല്ലിംഗ്ടണ്‍ വാട്ടര്‍വര്‍ക്സിന്റെ ഉദ്ഘാടനം. ഗവര്‍ണര്‍ ജനറല്‍ വെല്ലിംഗ്ടണ്‍ പ്രഭു 1933 ഡിസംബര്‍ 11നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അടുത്തവര്‍ഷം നഗരത്തില്‍ ഡ്രെയിനേജിന്റെ ജോലി തുടങ്ങി. 1940 മാര്‍ച്ച് 19ന് പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്തതോടെ തിരുവനന്തപുരം പൂര്‍ണമായി വൈദ്യുതീകരിച്ച പട്ടണമായി. 1940ല്‍ തിരുവനന്തപുരം നഗരം കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായി.

1935 ഒക്ടോബര്‍ 29ന് ആണ് തിരുവനന്തപുരം ബോംബേ വിമാന സര്‍വീസ് ആരംഭിച്ചത്. ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പല പ്രധാന സംഭവങ്ങൾക്കും നഗരം സാക്ഷ്യം വഹിച്ചു. ഈ സമയത്താണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം (1936) നടന്നത്. പിന്നീട് കേരള സർവ്വകലാശാല എന്നു പുനർ നാമകരണം ചെയ്യപ്പെട്ട തിരുവിതാംകൂർ സർവ്വകലാശാല ഈ കാലത്താണ് (1937) സ്ഥാപിച്ചത്. 1939 എന്‍ജിനീയറിംഗ് കോളേജ് ആരംഭിച്ചു. 1938ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് ആരംഭിച്ചു. 1943 മാര്‍ച്ച് 12ന് തിരുവിതാംകൂര്‍ റേഡിയോ നിലയം പ്രവര്‍ത്തനം തുടങ്ങി.

1947-ൽ ബ്രിട്ടിഷ് ഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഇന്ത്യൻ‍ യൂണിയനിൽ ചേരാൻ തീരുമാനിച്ചു. 1948 മാർച്ച് 24 നു പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റു.

ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ആയിരുന്നില്ല എങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഈ നഗരം സജീവമായി പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ നഗരത്തിൽ വളരെ സജീവമായിരുന്നു. ഡോ. പട്ടാഭി സീതാരാമയ്യ അധ്യക്ഷം വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു സമ്മേളനം ഇവിടെ നടന്നു.

1949-ൽ തൊട്ടടുത്ത രാജ്യമായിരുന്ന കൊച്ചിയുമായി കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറി. ഇങ്ങനെ രൂപവത്കരിച്ച തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 1949 ജൂലൈ 1 മുതൽ 1956 ഒക്ടോബർ 31 വരെ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് ഭരിച്ചു. 1949ൽ- തിരു-കൊച്ചി സം‌യോജന സമയം തിരുവിതാംകൂറിലുണ്ടായ മൂന്ന് റവന്യൂ ഡിവിഷനുകളിൽ ഒന്ന് മാത്രമായിരുന്നു തിരുവനന്തപുരം.

സം‌യോജനത്തിനുശേഷം റവന്യൂ ഡിവിഷനുകൾ ജില്ലകളായി മാറി. ദിവാൻ പേഷ്കാർ ജില്ലാ കളക്റ്ററായി. അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻ‍കോട് താലൂക്കുകൾ അടിസ്ഥാനപരമായി തമിഴ് സംസാരിക്കുന്ന സ്ഥലങ്ങളാകയാൽ തമിഴ്നാടിനോട് ചേർക്കപ്പെട്ടു. 1956 നവംബർ 1-നു കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോൾ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.

1962-ൽ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായതോടെ തിരുവനന്തപുരം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ കളിത്തൊട്ടിൽ ആയി മാറി. 1963-ൽ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വാഹനം വിക്രം സാരാഭായ് സ്പേസ് സെൻററിൽ നിന്ന് വിക്ഷേപിച്ചു.

Interesting Facts About Thiruvanathapuram

  • പൂര്‍ണ മൊബൈല്‍ കണക്ടിവിറ്റിയുള്ള ആദ്യ ഇന്ത്യന്‍ ജില്ല.
  • പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട്‌ സംവിധാനത്തിന്‌ തുടക്കമിട്ട നഗരം. (1938-ല്‍).
  • ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്‌ – അഗസ്ത്യാര്‍കുടം (1992).
  • കേരളത്തിലെ ആദ്യസൈബര്‍ പോലീസ്‌സ്റ്റേഷൻ തിരുവനന്തപുരത്തെ പട്ടം.
  • ഇന്ത്യയിലെ ആദ്യ ഡി.എന്‍.എ. ബാര്‍കോഡിങ് കേന്ദ്രം പുത്തന്‍തോപ്പ്‌.
  • ഇംഗ്ലീഷുകാര്‍ നിര്‍മിച്ച കേരളത്തിലെ ആദ്യ കോട്ട – അഞ്ചുതെങ്ങ്‌ കോട്ട (1694-ല്‍ ആറ്റിങ്ങല്‍ റാണി അനുമതി നല്‍കി)
  • കേരളത്തിലെ ആദ്യ കമ്പ്യൂട്ടര്‍വത്കൃത പഞ്ചായത്ത്‌ – വെള്ളനാട്‌.
  • ടെസ്റ്റ് ട്യൂബ് ശിശുക്കൾക്ക്‌ ജന്മം നല്‍കിയ ആദ്യ സര്‍ക്കാര്‍ ആശുപത്രിയാണ്‌ തിരുവനന്തപുരത്തെ എസ്‌.എ.ടി. ആശുപത്രി.
  • ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക്‌ 1990-ല്‍ കഴക്കൂട്ടത്ത്‌ (തിരുവനന്തപുരം) പ്രവര്‍ത്തനമാരംഭിച്ചു.
  • ബ്രിട്ടിഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ കലാപമായിരുന്നു 1697- ലെ അഞ്ചുതെങ്ങ്‌ കലാപം.
  • ബ്രിട്ടിഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത കലാപമായിരുന്നു 1721- ലെ ആറ്റിങ്ങല്‍ കലാപം.
  • ശ്രീനാരായണ ഗുരു 1888- ല്‍ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്‌ നെയ്യാറിന്റെ തീരത്താണ്‌.
  • ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തി വയല്‍വാരം വീടും സമാധിസ്ഥലമായ വര്‍ക്കലയിലെ ശിവഗിരിയും തിരുവനന്തപുരം ജില്ലയിലാണ്‌.
  • ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമാണ്‌ കൊല്ലൂര്‍.
  • അയ്യന്‍കാളിയുടെ ജന്മസ്ഥലം വെങ്ങാനൂര്‍.
  • ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തിരുവനന്തപുരത്തെ പാലോടാണ്‌.
  • കേരളത്തില്‍ ഏറ്റവും ഉയരത്തിലുള്ള മാര്‍ബിൾ മന്ദിരമായ ലോട്ടസ്‌ ടെമ്പിൾ പോത്തന്‍ കോട്‌ ശാന്തിഗിരി ആശ്രമത്തിലാണ്‌.
  • നെയ്ത്തുപട്ടണം, ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റര്‍ എന്നിങ്ങനെ അറിയപ്പെടുന്ന ബാലരാമപുരം പണിതത്‌ ഉമ്മിണിത്തമ്പി ദളവയാണ്‌.
  • കേരളത്തിലെ ഏറ്റവും വലിയ ജയിലാണ്‌ പൂജപ്പുര സെന്‍ട്രല്‍ ജയില്‍.
  • ജില്ലയെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ചുരമാണ്‌ ആരുവാമൊഴിപ്പാത.
  • വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന ജലപാതയാണ്‌ പാര്‍വതി പുത്തനാര്‍.
  • ശംഖുമുഖം ബീച്ചിലാണ്‌ കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ‘മത്സ്യകന്യക’ എന്ന ശില്പം.
  • തെക്കന്‍ കേരളത്തിന്റെ ഊട്ടി – പൊന്‍മുടി.

തിരുവനന്തപുരം ഒറ്റനോട്ടത്തില്‍

കേരളത്തിന്റെ തലസ്ഥാനംതിരുവനന്തപുരം
വിസ്തീര്‍ണത്തില്‍: 11-ാം സ്ഥാനം
ജില്ലാരൂപീകരണം: 1949 ജൂലൈ 1
വിസ്തീര്‍ണം: 2,192 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍: 14 (വര്‍ക്കല, ആറ്റിങ്ങല്‍ (എസ്.സി), ചിറയിന്‍കീഴ് (എസ്.സി), നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം,  വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, അരുവിക്കര,  പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര
താലൂക്കുകള്‍: 6 (തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചിറയിന്‍കീഴ്, കാട്ടാക്കട, വര്‍ക്കല)
വില്ലേജുകള്‍: 124
കോര്‍പ്പറേഷന്‍: 1 തിരുവനന്തപുരം
നഗരസഭകള്‍: 4 (നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്)
ബ്ലോക്ക് പഞ്ചായത്തുകള്‍: 11
ഗ്രാമപഞ്ചായത്തുകള്‍: 73
ജനസംഖ്യ (2011): 3,301,427
പുരുഷന്മാര്‍: 1581678
സ്ത്രീകള്‍: 1719749
സ്ത്രീപുരുഷ അനുപാതം: 1087/1000
സാക്ഷരത: 93.02 ശതമാനം
ഡിവിഷന്‍: തിരുവനന്തപുരം
പ്രധാന നദികള്‍: നെയ്യാര്‍, കരമന, വാമനപുരം, മാമംപുഴ,  പൊന്‍മുടിപ്പുഴ, കിളിമാനൂര്‍പുഴ, കിള്ളിയാര്‍
Based on 2011 census

Loading