പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾക് മാറുമറക്കാൻ അവകാശം ഉണ്ടാവാത്തതിനെ തുടർന്ന് ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറക്കാൻ ചില ചാന്നാർ സ്ത്രീകൾ ശ്രമിച്ചിരുന്നു. എന്നാൽ മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.

അക്കാലഘട്ടത്തിൽ സവർണ്ണ സ്ത്രീകൾക്കുമാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും, ആഭരണങ്ങൾ ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു, മാത്രവുമല്ല ഈഴവർ, നാടാർ (ചാന്നാർ), വിശ്വകർമജർ,എഴുത്തച്ഛൻ,വാണിയർ, ശാലിയർ, അരയർ, മുക്കുവർ,തുടങ്ങി അനേകം വരുന്ന പിന്നോക്കജാതികാർക്കും, പട്ടികജാതി പട്ടിക വർഗ്ഗ സമുദായകാരായ പുലയർ,കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല.

Kerala Renaissance - ചാന്നാർ ലഹള
Kerala Renaissance – ചാന്നാർ ലഹള

1812-ൽ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺ‌റോ ക്രിസ്ത്യൻ നാടാർ സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതരം വസ്ത്രംധരിക്കാൻ അനുമതി നൽകി. കുറിയ കൈകൾ ഉള്ള ജാക്കറ്റ് തുന്നി ധരിക്കാനും അതിനുമേൽ ഒരു രണ്ടാംമുണ്ടിടാനും നാടാർ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തു.

1822-ൽ അത്തരം വേഷം ധരിച്ച് കൽക്കുളം ചന്തയിൽവന്ന നാടാർ സ്ത്രീകളുടെ കുപ്പായം ചില സവർണർ വലിച്ചുകീറി. അതേവർഷം തന്നെ പത്മനാഭപുരത്തുവച്ച് മാറുമറച്ചു നടന്ന ഒരു സംഘം നാടാർ സ്ത്രീകളെയും അവരുടെയൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും നായർ സമുദായാംഗങ്ങളായ ഏതാനും പേർ തല്ലിച്ചതയ്ക്കുകയും സമീപത്തുണ്ടായിരുന്ന ക്രിസ്തുമത ദേവാലയം തീവച്ചു നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തോടെ പ്രത്യാക്രമണവും വ്യാപകമായുണ്ടായി. ലഹള തിരുവതാം‌കൂറിന്റെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിച്ചു. അന്നത്തെ ദിവാൻ വെങ്കിട്ടറാവു ഇതിനനുകൂലമായ നിലപാടെടുത്തു.

എന്നാൽ മിഷണറിയായ റീഡ് ഇതിനെതിരെ കോടതിയെ സമീപിച്ചു. വിധി നാടാർ സ്ത്രീകൾക്ക് അനുകൂലമായി. കോടതിവിധി ധിക്കരിച്ച് ദിവാൻ വെങ്കിട്ടറാവു നാടാർ സ്ത്രീകൾ മാറു മറച്ചുകൂടാ എന്നൊരു കല്പന ഇറക്കി. എന്നാൽ മദിരാശി ഗവർണർ സർ ചാൾസ് ട്രവലിയൻ ദിവാന് എതിരായിരുന്നു. നാടാർമാരുടെ സഹായിയായ റീഡിന്റെ വീട് സവർണ ഹിന്ദുക്കൾ വളഞ്ഞു. ഉദയഗിരിക്കോട്ടയിൽനിന്നും പട്ടാളമെത്തി റീഡിനെ മോചിപ്പിച്ചു. 1828-ൽ റവന്യൂ ഇൻസ്പെക്ടർ ശങ്കുപ്പിള്ള സവർണർക്കു നേതൃത്വം നല്കി. നാടാർ കുട്ടികളെ സ്കൂളിൽ നിന്നും തുരത്തുകയും നാടാർ സ്ത്രീകളുടെ ബ്ളൌസ് വലിച്ചുകീറുകയും ചെയ്തു. റൌക്കയ്ക്കുമുകളിൽ മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് രണ്ടാം ഘട്ടത്തിൽ സമരം നടന്നത്. 1859-ൽ കുപ്പായവും മേൽമുണ്ടും ധരിച്ച നാടാർ സ്ത്രീകളെ സവർണർ ആക്രമിച്ചു.

Kerala Renaissance - ചാന്നാർ ലഹള
നങ്ങേലി

നെയ്യാറ്റിൻകര ചന്തയിൽ ഒരു നാടാർ സ്ത്രീയുടെ ബ്ളൗസ് കീറിയ നായർ പ്രമാണിയെ കോടതി ശിക്ഷിച്ചു. നിസ്സാരമായ പിഴയാണ് ശിക്ഷ. അയാൾ കുറ്റം ആവർത്തിച്ചു. രണ്ടാംമുണ്ട് ധരിച്ചാൽ റൗക്കകൂടി കീറുക എന്നതായി പരിപാടി. കോട്ടാറിൽ ലഹള വ്യാപകമായി. 1859 ജനു. 7-ന് കുമാരപുരത്ത് ലഹള രൂക്ഷമായി. അവിടെ നാടാർ സ്ത്രീകളെ നഗ്നരാക്കി വഴി നടത്തി. ചെമ്പൻവിളയിൽ ലഹളയ്ക്ക് താണുമുത്തുപിള്ള എന്ന സവർണൻ നേതൃത്വം നല്കി. കളിയിക്കാവിളയിൽ സ്ത്രീകൾ പള്ളിയിൽ അഭയംതേടിയപ്പോൾ സവർണർ പള്ളി കത്തിച്ചു.

ഇതിനെത്തുടർന്ന് മദ്രാസ്‌ ഗവർണർ ലോർഡ്‌ ഹാരിസ്‌ ശക്തിയേറിയ ഭാഷയിൽ തിരുവിതാംകൂർ റസിഡന്റ് ജനറൽ കല്ലന് എഴുതി.

“സത്യവും നീതിയും മാത്രമല്ല മനുഷ്യസാധാരണമായ സർവ മനോവൃത്തികളും ഈ സംഗതിയിൽ നമ്മുടെ വശത്താണ്. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിൽ നാം ഗൌരവപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ പരിഷ്കൃതലോകം മുഴുവൻ നമ്മെ പുച്ഛിക്കും.അതുകൊണ്ട് 1829ലെ തിരുവിതാംകൂർ രാജകീയ വിളംബരത്തിൽ അടങ്ങിയിരിക്കുന്ന ശാസനങ്ങൾ ഇക്കാലത്തിനോ, പരിഷ്കൃതാശയനായ ഒരു രാജാവിനോ യോജിച്ചതല്ലെന്ന്‌ രാജാവിനെ അറിയിക്കേണ്ടത് നിങ്ങളുടെ ചുമതലയാകുന്നു”

ഇതിന്റെ അടിസ്ഥാനത്തിൽ 1859 ജൂല. 26-ന് (കൊ.വ. 1034) ഉത്രം തിരുനാൾ ഇപ്രകാരം വിളംബരം പുറപ്പെടുവിച്ചു.

“ചാന്നാർ സ്ത്രീകൾക്ക്‌ അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു.”

ഇതിനുശേഷം നാടാർ സ്ത്രീകളും ബ്ളൗസ് ധരിക്കാം, എന്നാൽ അത് സവർണരുടേതുപോലെയാകരുത് എന്നും എല്ലാ നാടാർ സ്ത്രീകൾക്കും മേൽമുണ്ടാവാം എന്നുമുള്ള സ്ഥിതി വന്നു. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ മദ്രാസ് ഗവർണരായ സർ ചാൾസ് ടി. വില്യമിന്റെ അടുത്തുമെത്തി. ഉയർന്ന ജാതിക്കാരെ അനുകരിക്കരുത് എന്ന വ്യവസ്ഥ ഗവർണ്ണർക്ക് ഇഷ്ടമായില്ല. അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിനെ അതികഠിനമായി ശാസിച്ച് റസിഡന്റിന് ഒരു കത്തയച്ചു. ബ്രിട്ടീഷ് അധികാരികളുടെ നിർബന്ധത്തിനു വഴങ്ങി തിരുവിതാംകൂർ മഹാരാജാവിനു ഈ വ്യവസ്ഥയും ഒടുവിൽ പിൻവലിക്കേണ്ടിവന്നതോടെ ചാന്നാർ സ്ത്രീകളുടെ മൂന്നുപതിറ്റാണ്ടിലേറെ നീണ്ട അവകാശസമരം ആത്യന്തിക വിജയം നേടി.

മേൽമുണ്ടുസമരത്തിന് കേരളത്തിന്റെ ജാതിവിരുദ്ധമുന്നേറ്റ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്. സവർണ്ണർ അധസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യപരിഷ്കൃതലോകവും തദ്ദേശീയകീഴാളജനതയും ഒറ്റക്കെട്ടായി പോരാടിയ ഇന്ത്യയിലെത്തന്നെ അപൂർവ്വം സമരങ്ങളിൽ ഒന്നായിരുന്നു ചാന്നാർ വിപ്ലവം.

നങ്ങേലി

തിരുവിതാംകൂറിലെ കലാപകാരികളായ സ്ത്രീകളുടെ അനേകം കഥകളിൽ, നങ്ങേലിയുടെ കഥയും ഉൾപ്പെടുന്നു. തന്റെ സ്തനങ്ങളുടെ അളവുകൾ അവൾ എത്ര പണം നൽകുമെന്ന് നിർണ്ണയിക്കുമെന്ന ആശയത്തിൽ രോഷാകുലയായ അവൾ തന്റെ സ്തനങ്ങൾ മുറിച്ചുമാറ്റി ഉദ്യോഗസ്ഥർക്ക് കൈമാറി. അവൾ സംഭവസ്ഥലത്ത് തന്നെ രക്തം വാർന്നു മരിച്ചു. അറിഞ്ഞയുടൻ അവളുടെ ഭർത്താവ് വളരെ ഭയന്ന് അസ്വസ്ഥനായി അവളുടെ ശവകുടീരത്തിൽ ചാടി. പുരുഷ സതിയുടെ ആദ്യ ഉദാഹരണമായി ചരിത്രകാരന്മാർ ഇതിനെ വിശേഷിപ്പിച്ചു. അവൾ വീണ സ്ഥലത്തിന് “മുളച്ചിപ്പറമ്പ്” എന്നാണ് അറിയപ്പെടുന്നത്.

Loading